Friday,15 May 2015
Kili chilaykkunnu:
കവിത
ഡോ.കെ.ജി.ബാലകൃഷ്ണൻ
- - - - - - - - - - - - - - - - - - - - - -
കിളി ചിലയ്ക്കുന്നു:
ഷേക്സ്പിയർ പറഞ്ഞത്
- - - - - - - - - - - - - - - - - - - - - - - -
എന്നും
ബ്രാഹ്മമുഹൂർത്തത്തിൽ
മുറ്റത്തെ മൂവാണ്ടനിൽ
കിളി ഉണരും.
ചിലക്കും; പിന്നെയും പിന്നെയും:
'ഒരിക്കൽ വഞ്ചിച്ചവരെ
പിന്നെ
വിശ്വസിക്കരുത്.'
കിളി
ചിലച്ചുകൊണ്ടെയിരിക്കും;
പിന്നെ,
നാടുണരുമ്പോൾ,
കിളി,
എങ്ങോട്ടോ പറന്നു പോകും.
ഇര തേടി?
നേരമെന്ന നുണയുടെ
നേര് തേടി?
ഉദയസൂര്യന്റെ
അരികിലേക്ക്,
അരുണിമയുടെ
മധുരം തേടി?
പൂ വിരിയുന്നതിന്റെ
സാരം തേടി?
ഇല കൊഴിയുനതിന്റെ
പൊരുൾ തേടി?
കിനാവിന്റെ
നിറം തേടി?
മണം തേടി?
നിമിഷത്തിന്റെ
നൈർമല്യം തേടി?
പുഴയുടെ
കാകളിയുടെ,
ഒഴുക്ക് തേടി?
ഇളംകാറ്റിന്റെ
കുളിര് തേടി?
ആകാശത്തിന്റെ
അറ്റം തേടി?
അറിവ് തേടി?
അറിവിന്റെ
മറുപുറം തേടി?
കരളിലെ നൊമ്പരത്തിന്റെ
ഉറവിടം തേടി?
ആശ്വാസത്തിൻറെ
തലോടൽ തേടി?
ജീവിതത്തിന്റെ
അതിര് തേടി?
മഴയുടെ
ആരവം തേടി?
മാമലയുടെ
എകരം തേടി?
പുല്ലാംകുഴലിന്റെ
പാട്ട് തേടി?
പാട്ടിന്റെ
ശ്രുതിയും
താളവും തേടി?
കണ്ണുകളുടെ കറുപ്പ് തേടി?
സത്യത്തിന്റെ വെണ്മ തേടി?
ആനന്ദത്തിന്റെ മലർച്ചിന്ത് തേടി?
അനുരാഗത്തിന്റെ തണൽ തേടി?
നാളയെത്തേടി?
കിളി ചിലക്കുന്നു:
ഷേക്സ്പിയർ പറഞ്ഞത്.
- - - - - - - - - - - - - - - - - - - - - - - -
dr.k.g.balakrishnan 9447320801
drbalakrishnankg@gmail.com
- - - - - - - - - - - - - - - - - - - - - - - - -
15-5-2015
- - - - - - - - - - - - - - - - - - - - - - - - -
This poem has not been translated into any other language yet.
I would like to translate this poem