നിറം കെട്ട്
പിന്നിലായെല്ലാറ്റിലും,
നടന്നാലെത്താതായി.
ഇരുട്ടിത്തുടങ്ങിയോ,
അന്തിക്കു നിറംകെട്ടോ!
കേള്‍വിയ്ക്കു പതം,
വാക്കിന്നു വിറ, യി-
ദ്ദേഹത്തിന്നിണങ്ങാതാ-
യൊരുവകക്കുപ്പായവും.
ഭൂമിതന്നററം പോല്‍
മുന്നിലഗാധമാം പെരുങ്കടല്‍,
പിന്നിലോര്‍മ്മകള്‍ മുരളു-
മശാന്തമാം കരിവാനം.
വിട്ടുപൊകുവാനരുതാ-
തക്ഷമയോടേയകം
ചുറ്റിത്തിരിയുന്നൂ
പ്രാണന്‍പോലിളംകാറ്റ്.
ഇങ്ങു ഞാനിരിക്കുന്നൂ
തെക്കോട്ടു കാലുംനീട്ടി,
കുലവെട്ടിയ വാഴ-
ത്തടപോലുണങ്ങാതെ.
This poem has not been translated into any other language yet.
I would like to translate this poem