ഞങ്ങൾ ആറുപേരായിരുന്നു
അഞ്ചാണും ഒരുപെണ്ണുമായിരുന്നേ
ഇന്നലെ ഒരുകിളി പാടിപ്പോയി
അത് പെൺകിളിയായിരുന്നേ
അഞ്ചാണുമാത്രമിന്നു ബാക്കി
കുത്തിയിരിക്കുന്നു മാനം നോക്കി
വിണ്ണിൻറെ കോലായിലേതോചെക്കൻ
റബ്ബറുമായി നടപ്പുണ്ടത്രെ
ഭൂവിൽ വിരിയുന്ന ചിത്രമെല്ലാം
മാച്ചുകളിപ്പാനവനു രസം
കാലമെന്നവനാരോ പേരിട്ടത്രെ
ഈശ്വരനെന്നു ചിലർ വിളിപ്പു
റബ്ബറുമായവൻ ബാക്കി ചിത്രം
മായ്ക്കുവാനെപ്പോളണഞ്ഞീടുമോ
കിങ്ങിണികെട്ടിയ ബാലനവൻ
പാലാഴിപ്പുഞ്ചിരി തൂകുന്നവൻ
ഓമനത്തിങ്കൾക്കിടാവേ വരൂ
അഞ്ചുപേർ നിന്നെയും കാത്തിരിപ്പു
പ്രാരബ്ധവസ്ത്രമഴിച്ചു മോദാൽ
പാലാഴിയിൽക്കുളിച്ചോർമ്മ തീർക്കാൻ
ആറുവേഷങ്ങളും മാച്ചുവെങ്കിൽ
ശൂന്യതമാത്രമേ ബാക്കിയാവൂ
വ്യോമമാകാമത് താരാവിഹീനമാം
ആകാശതുല്യമാം ബോധമാകാം
അവിടെ നീയെത്തുമോ കൂട്ടാ വീണ്ടും
തൂലികയേന്തി രചിക്കാൻ ചിത്രം
ആറുപേരുള്ളോരു വർണ്ണചിത്രം
അഞ്ചാണൊരുപെണ്ണിൻ മിഥ്യാചിത്രം
ആ ശൂന്യത ഞാനെന്ന് കേട്ടിട്ടുണ്ട്
ബോധമെന്നെന്നെ വിളിപ്പൂ ചിലർ
അതു നീ പിറക്കുന്ന ജന്മസ്ഥലം
കാലപ്രഭവഗംഗോത്രീതടം
അതിനാലെന്നുണ്ണീ നീ വീണ്ടും വീണ്ടും
വരിക ചിത്രങ്ങൾ രചിച്ചീടുക
മാച്ചുരസിക്കുക സൃഷ്ടിയില്ലേൽ
ബോധസത്തക്കിനിയെന്താണർത്ഥം?
I wish I could read this. You have my sypathies. I am one of six too. I hope I am the first to go.