ആരോ പറഞ്ഞു
കിഴക്കൻ കാറ്റിന്നലെ രാത്രിയിൽ തുടങ്ങീ പോൽ
ഞാനറിഞ്ഞീല ഗാഢമാം സുഷുപ്തിയിൽ
പടിഞ്ഞാറോട്ടുനോക്കി നിന്നു
തെങ്ങുകൾ ഞാനുണർന്നപ്പോൾ
പാടിച്ചിരിച്ചു കരിമ്പനകൾ
കമ്പിതഗാനാവലി
ശൈശവം മുതൽ ഞാനറിയുന്നൊരു താളം
മുത്തശ്ശിമാരുടെ യക്ഷിക്കഥകൾ
അതുകേട്ടൊളിമിന്നും കുട്ടിക്കണ്ണുകൾ
മണ്ണെണ്ണ വിളക്കുകൾ ചുവരിൽ വരക്കും നിഴലുകൾ
മുഷിഞ്ഞ കിടക്കകൾ അവയിലുറങ്ങും കിടാങ്ങളും
ദൂരെ കാത്തുകിതക്കും തീവണ്ടിവിലാപങ്ങൾ
ക്രൂരമാം അലിയാത്തോരുരുക്കു പാളങ്ങളിൽ
കിഴക്കൻ കാറ്റ് അർദ്ധരാത്രിയിൽ തുടങ്ങീ പോൽ
ഞാനറിയാതെ, എൻറെ ഗാഢമാമുറക്കത്തിൽ
ആകാശങ്ങളെ മുത്തും ഗോപുരനിബിഡമാം
കിഴക്കനമ്പലങ്ങളുടെ ധൂമഗന്ധങ്ങളേറെപ്പേറി
മുല്ല ചമ്പക തുളസീദള കർപ്പൂര നിശ്വാസങ്ങൾ
ദ്രാവിഡഭൂതകാലമാസ്മരമണിനാദം
വംഗസാഗരം പാടിത്തിമർക്കുമാഹ്ളാദങ്ങൾ
സഹ്യസാനുക്കൾ തെക്കുവടക്കു മതിൽകെട്ടി
കാക്കുന്നൊരെനൻറെ പാലക്കാടിൻറെ ചുരത്തൂടെ
കിഴക്കൻ സമീരണാ! ഞങ്ങടെ മലനാടിൻ
ബാലവാടികയിലേക്കയക്കൂ നിൻറെ
വെള്ളിമേഘങ്ങളാം കുറുമ്പൻ കിടാങ്ങളെ
അവരിവിടെക്കളിച്ചാടട്ടെ അവിരാമം
ദിവസം മുഴുവനും സാമോദം
അത് കണ്ടാഹ്ളാദിച്ചെൻ ദിവസം തെളിയട്ടെ