ഒരമേരിക്കൻ രേഖാചിത്രമെന്നപോൽ
പരസ്പരം നോക്കിയവരിരുന്നു
പൊളിഞ്ഞടിയുമാ മധുശാലയിൽ
കറുത്ത മെഴുകുമുഖമുള്ള മനുഷ്യർ
മൃതശ്ശൂന്യവിദൂരദൃഷ്ടിയുമായ്
അരുണമാമൊരു ലോ വാറ്റ് ബൾബിന്നരണ്ടവെട്ടം
തെളിക്കും നോവിൽ കുരിശിലെയേശുവും
കരിഞ്ഞ ചന്ദനത്തിരിക്കുറ്റികൾക്കുപിന്നിലായ്
ചിരിതൂകും വരദാനനിരതൻ ഗണേശനും
മരുവിയവിടെ - നിശ്ശബ്ദസാക്ഷികൾ
അവരേവർക്കുമുണ്ടായിരുന്നു
മറചെയ്യാനാവാത്ത ഹൃദയഭാരം -
തിരസ്കാരജനിതമാം നൈരാശ്യമോ,
തെറ്റായിമാറിയ ദാമ്പത്യമോ,
നഷ്ടപ്രണയമോ, അമ്പേറ്റുവീണൊരിണക്കിളിയോ,
കരൾ പൊട്ടിത്തകർത്തോരു സംഭവമോ
പുകയൂതി അവരവിടെയിരുന്നു
ബീഡിസിഗരറ്റുകളാഞ്ഞുവലിച്ച്
എരിയുമവയുടെയഗ്രങ്ങൾ ചൊല്ലി
പൊരിയുമവരുടെ ഹൃദയനോവ്
നോവുകൾ - ദൂരെ പരപ്പുകളിലടിക്കും കാറ്റുകൾക്ക്
ഊതിക്കെടുത്താൻ കഴിയാത്ത നോവുകൾ
നീറ്റൽ - ചുറ്റും നിൽക്കും മൌനിശൈലങ്ങൾതൻ
ജ്ഞാനത്തിനാറ്റാൻ കഴിയാത്ത തീയ്യുകൾ
പുകവലിച്ചും മദിരമോന്തിയും മൌനത്തിൽ
അവരിരുന്നവിടെയാ മധുശാലയിൽ
കോലാഹലങ്ങൾക്കിടയിലിളകാതെ
പാറിപ്പൊളിഞ്ഞ് ഈച്ച, കീടം, പുഴുക്കൾ, എലി
വീടാക്കിയുള്ളൊരാ മധുശാലയിൽ
ഒരുവിദൂരമാം സ്വപ്നത്തിൽ കൺനട്ട് -
അവരാശിച്ചു വീണ്ടുമിരിക്കാൻ
റാന്തൽവിളക്കിൻ ചിരിയിൽ
കിടാങ്ങൾക്ക് പാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ
രാത്രിക്ക് പ്രായമേറുമ്പോൾ
ദൂരെയേതോശൈലശിഖരങ്ങളിൽ
മേഘജാലങ്ങളിടിവെട്ടിയൊത്തുകൂടുമ്പോൾ
പുകയൂതി ഇരുൾതിങ്ങുമടുക്കളയിൽ ഭാര്യമാർ
നരയേറും പഴയതാം സാരിതന്നറ്റത്താൽ
എരിയുന്ന കണ്ണൊപ്പി
ഇഷ്ടഭോജ്യങ്ങളെ താളിക്കുമ്പോൾ
പിന്നെ, രാത്രി വൈകുമ്പോൾ
കിടക്കയിൽ വന്നെത്തി
സ്വേദമണമുള്ള പ്രേമവായ്പിൻ
പുതുപാതിരാച്ചുട് പകർന്നുനൽകാൻ
രാത്രിയെ പരാങ്മുഖദേവന്മാർക്കേകിയ
ധൂപങ്ങളെക്കാൾ സുഗന്ധിയാക്കാൻ
നീറുമാത്മത്തിൽ ഓരോവായ് മദ്യവും
കത്തിയിറങ്ങിപ്പരക്കുമ്പൊഴും
അവർ ദാഹിച്ചു ദൂരസ്നേഹത്തിലെത്താൻ
മതമധികാരവുമാശയശ്ശാഠ്യവും
പെണ്ണും പണവും ലോഭദുരകളും -
ആസക്തികൾ പലതിങ്ങനെയുള്ളവ
ഇന്നേവരെക്കും മനുഷ്യൻ കുടിച്ചുള്ള
മദ്യത്തെക്കാളുമീ ലോകത്തെയാകെയും
കത്തിച്ചുകൊന്നതാം സത്യത്തെയോർക്കാതെ
ലോകമവരെ മുഴുക്കുടിയന്മാരെന്ന്
പ്രാകി വിളിച്ച് ശപിക്കുമ്പൊഴും
അവരാശിച്ചു.....
ഗ്ലാസ്സുകൾ കാലിയായ് -
പിരിയുമവരിപ്പോൾ
നാനാ ദിശകളിൽ വേച്ചുവേച്ച്
കാത്തുകിടക്കുമിരവിലേക്ക്
മങ്ങിക്കെടുന്ന വിളക്കെ ത്യജിക്കുന്ന
രാത്രിശലഭങ്ങൾ പോലെ
മിന്നുന്ന നക്ഷത്രത്തട്ടിന്നു കീഴിലെ
ലോകമാകും മദ്യഷാപ്പിലേക്ക്
ആധിയും വ്യാധിയും നോവും നുരപൊന്തും
കാത്തിരിക്കും കണ്ണീർ കോപ്പമോന്താൻ
ഉറക്കം വരാതെയുരുളും അവിടെയവർ
ഒരു വികടൻ ആദ്യമയക്കം കഴിഞ്ഞ്
മുഷിഞ്ഞുചുളുങ്ങിയ ശയ്യകളിൽ
ഉണങ്ങിവരണ്ട വിറകുപോലെ
ഏകാന്തതയുടെ നോവിൽ പിരണ്ടാർത്തു-
തേങ്ങാൻ വിഫലം കരയാൻ
അവർ തേടിവലയുന്ന ശാന്തിയൊളിച്ചിടും
ദൂരത്തോടുച്ചത്തിൽ പാടാൻ
Translation expresses the thought of perception of another poem and this is not exact line by expression. We understand the meaning of root poem from the extra-ordinary perceptive mind of both poet and feelings of the translator. However we admire your effort for presenting this beautiful translation.