"അമ്മയെ കണ്ടോ, എന്നമ്മയെ കണ്ടോ? "
പൊന്മകൻ ചോദിപ്പൂ സർവരോടും.
അമ്മിഞ്ഞ വേണമെൻ കരളുറക്കാൻ,
ഉമ്മ വേണം ഉണ്മ തന്നിൽ എന്നും,
ചേലാഞ്ചലത്തിൽ പിടിച്ചു നടക്കണം,
ചേലിൽ കുസൃതികൾ കാട്ടിടേണം,
ആ മടിത്തട്ടെൻ കേളികളേൽക്കണം,
ആ മാറിൽ വേണം കിടന്നുറങ്ങാൻ.
എൻ കൈ പിടിച്ചു നടന്നിടേണം.
എന്നെ തലോടണം, താഢിക്കയും.
പുഞ്ചിരി വേണം, ഇങ്കും കഥകളും
തണുതണുപ്പാർന്ന താരാട്ട് പാട്ടും.
തൊഴിൽ തരേണം, എനിക്കന്യനെ
കൊന്നു തിന്നാൻ പോലും സ്വാതന്ത്ര്യവും.
പച്ചപ്പിനെയൊക്കെ വിളറി വെളുപ്പിച്ച്,
അരുവികളൊക്കെയും മോന്തി വറ്റിക്കണം,
എങ്ങും വിഷപ്പുക ചീറ്റിക്കണം.
"അമ്മയെ കണ്ടോ, എന്നമ്മയെ കണ്ടോ? "
പൊന്മകൻ ചോദിച്ചു നാലുപാടും
"പൊട്ടനോ നീ? " എന്നു വന്നു മറുമൊഴി
"അമ്മതൻ തോളിലല്ലോ ഇരിപ്പൂ! "
കണ്ടില്ല ഞാൻ, ഒരിക്കലും കണ്ണുകൾ
താഴോട്ട് പായിച്ചു ശീലമില്ല.
നോക്കി ഞാനെന്നും പടിഞ്ഞാറ്,
സ്വപ്ന സമൃദ്ധി തൻ തീരങ്ങളും.
കണ്ടതില്ലെന്നമ്മ തൻ കാതതിൽ തൂങ്ങും
വിശ്വത്തിൽ വശ്യമാം കുണ്ഡലങ്ങൾ.
കണ്ടില്ല ഞാനാ സിന്ധു തടങ്ങളെ,
കണാദനെ, ചരകനെ, ശുശ്രുതനെ.
പടിഞ്ഞാറ് നോക്കിയിരിപ്പു ഞാൻ എന്നുമെൻ
സ്വപ്നങ്ങൾ തേരേറിഎത്തീടുവാൻ.
This poem has not been translated into any other language yet.
I would like to translate this poem
The greatest issue that we have to face is environmental The poem highlights it