കടലെടുത്ത ദ്വീപുകൾ
ഉപ്പുകല്ലുകൾ പോൽ
അലിഞ്ഞദൃശ്യമാകുന്നു.
കടൽ അശാന്തമാകുന്നു.
കടലെടുത്ത മനസ്സുകളും.
ഇതുവരെ ജീവിച്ചിട്ടേ-
യില്ലാത്തതു പോലെ
തങ്ങളുടെ കൊച്ചു-
കൊച്ചു ജീവിതങ്ങൾ
വാളിൻ മുനയിലൂടെ
ഒരലർച്ചയോടെ
രക്തം ചിന്തിപ്പായുന്നത്
അവരറിയുന്നു.
മൗനത്തിന്റെ ശമ്പളം
മരണമാണെന്ന്
അവരറിയുന്നു.
ചങ്ങലക്കിട്ട നാവുകളിൽ
അഗ്നിപർവ്വതസ്ഫോടനം.
ഇനി വാക്കുകൾ ലാവപോൽ
ഇരച്ചൊഴുകിയെത്തും
കടലുപ്പിനെയപ്പാടെ
എരിച്ചൊഴുകിയെത്തും.
അമിതാധികാരത്തിന്റെ ചെങ്കോൽ
മെഴുകുപോലുരുകി വീഴും.
കടൽ പിൻവാങ്ങുമ്പോൾ
തിരകൾ വീണ്ടും തളിർക്കും.
രാവ് പിൻവാങ്ങുമ്പോൾ
കടലിൽ പുലരി പൂവിടും.
ഉറച്ച മനസ്സിനു മുൻപിൽ
മനസ്സു പകുത്തു മാറ്റുന്ന
കടൽ വഴിമാറുമ്പോൾ
ദ്വീപുകൾ വൻകരകളാകുന്നു.
ദ്വീപുകൾ
ഇപ്പോൾ വൻകരകളാകുന്നു.
This poem has not been translated into any other language yet.
I would like to translate this poem