ഇപ്പോഴും ഒറ്റയ്ക്ക്
നടക്കാനിഷ്ടമാണ്,
പേരറിയാത്ത വഴികളിലൂടെ...
മലനിരകളെ പുണർന്നോടിയ
അസ്തമയ സൂര്യൻ
മുങ്ങാംകുഴിയിടുന്നതെണ്ണുന്ന
മണൽ തരികളിൽ ചുവപ്പ്
പടർന്നിട്ടുണ്ടാവുമപ്പോൾ....
കുശലം പറഞ്ഞ് മുക്കുവൻ
ചൂരകളെ വലയിലാക്കുന്നു.
ആൽത്തറയിലിരുന്ന് പൊതുവാൾ
പച്ച തേക്കുന്നു.
വെളുത്ത പൂക്കൾ ചൂടിയ
വിടർത്തിയിട്ട മുടിയിഴകൾ
പോലെ സന്ധ്യ തിളങ്ങി.
തേക്കിൻ കാടുകളിലൂടെ
മൂളിവരുന്ന കാറ്റും
മുത്തശ്ശിക്കഥകളും
തെങ്ങിൻ തലപ്പുകളെ
പാലമരക്കൊമ്പുകളാക്കി.
ശീമക്കൊന്നകൾ തീർത്ത
ഇടവഴികളിലൂടെ
പോകുമ്പോൾ നിഴലുകൾ
ഒളിച്ചു കളിച്ചു.
വഴിയവസാനിക്കുമ്പോൾ,
അന്തിക്കള്ളിൽ നുരഞ്ഞു
പൊന്തുന്ന നാടൻപാട്ട്
പോലെ ചന്ദ്രൻ
ഉച്ചിയിൽ തൊട്ടു.
[05 june 2016]
This poem has not been translated into any other language yet.
I would like to translate this poem
ഇപ്പോഴും ഒറ്റയ്ക്ക് നടക്കാനിഷ്ടമാണ്, me too തേക്കിൻ കാടുകളിലൂടെ മൂളിവരുന്ന കാറ്റും മുത്തശ്ശിക്കഥകളും തെങ്ങിൻ തലപ്പുകളെ പാലമരക്കൊമ്പുകളാക്കി. best lines gradually improving.. good poem and soul
Thankyou Akhil :)