പാതിമാത്രമറിയുവോരെത്തി നാം,
പാതിവെട്ടമുള്ളോരീ ധരിത്രിയിൽ.
പാതിയിൽത്തന്നെയുള്ള പതിരിന്റെ
തോതറിയുവാനും വിലക്കുള്ളവർ.
പാതി കാണ്മൂ സകലവും, ആത്മാവിൻ
പാതിയെങ്ങെന്നു വിസ്മയം കൂറുന്നു.
പാതികേൾക്കുന്നു വാക്കുകൾ, ചിന്തയിൽ
പാതി നിത്യമൊളിച്ചിരുന്നീടുന്നു.
പാതിയല്ലയോ പഞ്ചേന്ദ്രിയങ്ങളു-
മോതിടുന്നു, പകുതിയജ്ഞാതമാം.
പാതിമാത്രമറിയുന്നു രാഗവും,
പാതി ഹൃത്തിലൊളിച്ചിരുന്നീടുന്നു.
പാതി നമ്മളറിയാത്തതിൽ വിധി
നീതി തൻ സന്തുലനമൊരുക്കുന്നു.
പാതിയപ്പുറമുണ്ടെന്നു കാണ്മൊരു
ഭാവനയിൽ കവിത വിരിയുന്നു.
പാതി കണ്ടതു മിഥ്യയാം, ഭാവനാ-
പ്പാതി മാത്രമനിഷേധ്യസത്യവും.
This poem has not been translated into any other language yet.
I would like to translate this poem
A great start with a nice poem, Joy V. You may like to read my poem, Love and Lust. Thanks